Monday, 4 November 2013

ഇവിടെ മരിച്ചു വീണവര്‍...!!

എത്ര നേരം ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ടാവണം .. അറിയില്ല. ഒരു ചെറിയ സ്തൂപത്തില്‍ കൊത്തി വെച്ചിട്ടുണ്ട് ." The body of Tipu Sulthan was found here" . ഇതൊരു കെട്ടുകാഴ്ച്ചയായി നോക്കിപോവാന്‍ പറ്റുമായിരുന്നില്ല. കാരണം ചരിത്രത്തെ വികലമാക്കിയവര്‍ എന്തും പറയട്ടെ. ഭരിക്കുന്നവരുടെ പ്രീതിക്കും അക്കാദമികളില്‍ സ്ഥാനം കിട്ടാനും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പറയുന്നതും കാര്യമാക്കുന്നില്ല. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് . അദ്ദേഹം മരിച്ചുവീണു എന്ന് പറയുന്ന സ്ഥലം. അവിടെ സ്വയം മറന്ന് നില്‍ക്കുമ്പോള്‍ അറിയാതെ മനസ്സിലൊരു നോവ്‌ പടരുന്നുണ്ട്. അക്ഷരങ്ങളിലൂടെ പറഞ്ഞു ഫലിപ്പികാന്‍ പറ്റാത്തൊരു വികാരവും നിറയുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ സഞ്ചരിക്കുന്ന മനസ്സിനെ പറിച്ചെടുത്ത്‌ വീണ്ടും മുന്നോട്ട് നടന്നാല്‍ അടച്ചു പൂട്ടിയ ഒരു തുരങ്കം കാണാം. ഇതുവഴി ആയിരുന്നത്രെ ടിപ്പു പള്ളിയിലേക്ക് പോയിരുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് നമ്മെ തടഞ്ഞു നിര്‍ത്താം. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി. തലയില്‍ ഭംഗിയുള്ള ആ തലപ്പാവും ഒരു വീതി കുറഞ്ഞ കൊമ്പന്‍ മീശയും . എങ്ങും ഇരുട്ട് മാത്രം. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. . . ചെവിയോര്‍ത്തു . എവിടെയോ അപായത്തിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുന്നോ..? ആരാവും. സ്വന്തം അണികളോ അതോ വെള്ളക്കാരോ..? കൈ പടവാളില്‍ മുറുകി. ഇല്ല . തോന്നിയതാണ്. നടന്ന് പള്ളിയില്‍ കയറി. ആ കാഴ്ച്ച കണ്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആ സ്തൂപം . അബോധമനസിലെ സുല്‍ത്താന്‍ കിരീടമഴിച്ച് വീണ്ടും ചരിത്ര വിദ്യാര്‍ഥിയായി. ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി . ചുറ്റും ഒറ്റുക്കാര്‍ അട്ടഹസിക്കുന്നു. സുല്‍ത്താന്‍ പിടഞ്ഞുവീഴുന്നു. ഓരോ തവണ സഞ്ചാരികള്‍ ഇവിടെ എത്തുമ്പോഴും ടിപ്പുസുല്‍ത്താനും ആ ജീവിതവും അവരുടെ മനസ്സില്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ വിടപറയുമ്പോള്‍ വീണ്ടും സമാധിയാവുന്നു . നിശ്ചലമായി നിന്ന് ഒരു കഥ പറഞ്ഞുകൊണ്ട് ആ കല്ലിന്‍റെ സ്തൂപം ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. മൈസൂര്‍ മ്യൂസിയത്തിന്‍റെയോ കോട്ടയുടെയോ കൂറ്റന്‍ മരവാതില്‍ പരുക്കന്‍ ശബ്ദത്തോടെ തുറക്കുമ്പോള്‍ നമ്മള്‍ പ്രവേശിക്കുന്നത് വര്‍ത്തമാന കാലത്തിലേക്കല്ല . കാലങ്ങള്‍ പിറകിലേക്കാണ്‌ . അവിടെ നമുക്ക് യുദ്ധങ്ങള്‍ കാണാം. കോട്ടകളുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. വാഴ്ത്തപ്പെട്ടവരും വീഴ്ത്തപ്പെട്ടവരും അവരുടെ ചിരിയും ഗദ്ഗദവും കേള്‍ക്കാം .

മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ദൂരമില്ല ടിപ്പു സുല്‍ത്താനില്‍ നിന്നും പഴശിരാജയിലേക്ക് . ഒരേ കാലഘട്ടത്തില്‍ ജീവിച്ചവര്‍.. . ചരിത്ര പുസ്തകങ്ങളില്‍ അടുത്തടുത്ത പേജുകളില്‍ മുഖം തിരിഞ്ഞിരിക്കുന്നവര്‍. . വയനാടന്‍ ചുരമിറങ്ങി സുല്‍ത്താന്‍റെ കുതിരപട്ടാളം ഇവിടെ വന്നിട്ടുണ്ട്. ചുരം കയറി ഞാന്‍ വന്നു നില്‍ക്കുന്നത് ആ കാഞ്ഞിരമരത്തിന്‍റെ ചുവട്ടിലാണ്. ഇന്ന് മരത്തിന്‍റെ കുറ്റി മാത്രമേയുള്ളൂ. ചുറ്റും കാടുമില്ല . പക്ഷെ ഒരുകാലത്ത് ഇതൊരു കാടായിരുന്നു. ഈ കാഞ്ഞിര മരത്തിന്‍റെ ചുവട്ടിലാണ് പഴശി രാജയെന്ന പോരാളി സ്വയം സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നത് മറക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നും വെടിയേറ്റ്‌ വീണും എന്നും കേള്‍ക്കുന്നു. കാഞ്ഞിരമരത്തിന്‍റെ കയ്പ്പ് ഇവിടെ അറിയുന്നത് ആ പോരാളിയുടെ മരണമായാണ്. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്...? പക്ഷെ ഇവിടെ ഒരു കാര്യം സാന്ദര്‍ഭികമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വീര പുരുഷന്മാര്‍ സിനിമയിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. മനസ്സില്‍ പതിഞ്ഞ അവരുടെ മുഖം മാറി പകരം താരങ്ങള്‍ ആവുന്നു. പഴശി രാജയ്ക്ക് അങ്ങിനെ മമ്മൂട്ടിയുടെ മുഖം വരുന്നു. ബോധമനസ്സ് അത് മനസ്സിലാക്കുമ്പോഴും അബോധമനസ്സിന് അത് സാധ്യമാകുന്നില്ല. പഴശിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിയും ഉമര്‍ മുഖ്താറിന് ആന്‍റണി ക്വിന്നും അലക്സാണ്ടറിന് കോളിന്‍ ഫാറെലിന്‍റെ മുഖവും വന്നു ചേരുന്നത് പ്രയാസം തന്നെ. ഇനി അറബി കടലിലൂടെ പായകപ്പലിന്‍റെ മുകളില്‍ വാളും ഊരിപ്പിടിച്ച് നെഞ്ചും വിരിച്ച് നീങ്ങുന്ന കുഞ്ഞാലി മരക്കാരിന് നമ്മള്‍ കേള്‍ക്കുകയും വായിക്കുക യും ചെയ്യുമ്പോള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ട്. അതും ഇനി നഷ്ടപ്പെടുമോ..? മമ്മൂട്ടിയിലൂടെ അതും ഒരു വേഷപകര്‍ച്ചക്ക് ഒരുങ്ങുന്നു എന്ന് വായിക്കാന്‍ പറ്റി . പേടിക്കേണ്ട... മുഖം കടം കൊടുത്താലും കര്‍മ്മം , അത് എഴുത്തുക്കാര്‍ വിളക്കി ചേര്‍ക്കുന്ന വാക്കുകള്‍ അല്ല കാലം സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .

Posted By:

0 comments:

Post a Comment

Copyright @ 2013 Travel Blog.